ചുമരെഴുത്ത്

Monday, August 28, 2006

ചീട്ടുകൊട്ടാരം



വാക്കുകളുടെ
മാന്ത്രികച്ചീട്ടുകള്‍
തന്റെമുന്നില്‍
കവി നിരത്തിവച്ചു.

പതുക്കെ
സൂഷ്മതയോടെ
ഒന്നിനുമുകളിലൊന്നായി
ചരിച്ചുകിടത്തി
നിവര്‍ത്തിയിരുത്തി
അങ്ങോട്ടുമൊങ്ങോട്ടും താങ്ങി
ഒരു ചീട്ടുകൊട്ടാരം
കെട്ടിപ്പൊക്കി.

രാജാവും റാണിയും
ആഡുതനും ക്ലാവരും
നിറങ്ങളും അക്കങ്ങളും
അക്ഷരങ്ങളും പടങ്ങളും
ഒരു പുത്തന്‍ക്രമത്തില്‍
ചേര്‍ത്തിണക്കി.

ഈ സമയമെല്ലാം
കവി
ശ്വാസംപിടിച്ചിരുന്നു.
ചീട്ടുകൊട്ടാരമെങ്ങാനും
മറിഞ്ഞുവീണാലോ!

ആഹ്ലാദത്തോടെ
അനുവാചകനെ കാണിച്ചു.
പക്ഷെ,
മുഖവുരപറയുവാന്‍
വിട്ടുപോയി.

ശ്വാസംവിടരുതെന്ന്.


വിഭാഗം: കവിത

17 Comments:

  • വാക്കുകളുടെ
    മാന്ത്രികച്ചീട്ടുകള്‍
    തന്റെമുന്നില്‍
    കവി നിരത്തിവച്ചു.

    ചീട്ടുകൊട്ടാരം - ഒരു ചെറുകവിത.

    By Blogger ബാബു, at 28 August, 2006 17:47  

  • കൊള്ളാം ബാബു...
    ഇതാവുമോ റൊളാങ്ങ് ബാര്‍ത്ത് പറഞ്ഞ The Death of the Author...?
    മുഖവുരകളുടെ സാംഗത്യത്തെ അസാധുവാക്കുന്ന വായനക്കാരന്റെ ഉയിര്‍പ്പ്...?

    By Blogger ടി.പി.വിനോദ്, at 28 August, 2006 21:49  

  • നല്ലവരികള്‍... അസ്സലായി

    By Blogger Rasheed Chalil, at 28 August, 2006 22:11  

  • കവിത വളരെ ഇഷ്ടപ്പെട്ടു, ബാബൂ. ഇടയ്ക്കുള്ള ഈ വരികള്‍ ഒഴിവാക്കിയും വായിച്ചു:

    ഈ സമയമെല്ലാം
    കവി
    ശ്വാസംപിടിച്ചിരുന്നു.
    ചീട്ടുകൊട്ടാരമെങ്ങാനും
    മറിഞ്ഞുവീണാലോ!

    എന്നാലും പൂര്‍ണം തന്നെ.

    By Blogger Santhosh, at 28 August, 2006 22:26  

  • നന്നായിരിക്കുന്നു ബാബു.

    By Blogger കണ്ണൂസ്‌, at 28 August, 2006 22:37  

  • നന്നായി,ശ്വാസം പിടിച്ചുണ്ടാക്കുന്ന ചീട്ടു കൊട്ടാരങ്ങള്‍ ആരും മറിച്ചിടതിരിക്കട്ടെ!!

    By Blogger വല്യമ്മായി, at 28 August, 2006 22:38  

  • നന്ദി ലാപുട. റോളന്‍ഡ്‌ ബാര്‍ത്ത്‌ പറഞ്ഞത്‌ എന്റെ അഭിപ്രായം അസാധുവാണന്നല്ലെ? പക്ഷേ ഒരുകാര്യത്തിലങ്ങേരോടു യോജിക്കുന്നു. അനുവാചകന്റെ മനസ്സിലാണ്‌ എഴുത്തിന്റെ അര്‍ത്ഥതലം വിരിയുന്നത്‌.

    ഇത്തിരിവെട്ടം, നന്ദി. ഇടയ്ക്കൊക്കെ വരിക.

    സന്തോഷ്‌, ഇത്രയും ശ്രദ്ധയോടെ വായിച്ചല്ലോ! ആ വരികളെക്കുറിച്ച്‌ എനിക്കും ഒരു സംശയമുണ്ടായിരുന്നു. സന്തോഷിനെപ്പോലെയുള്ള വായനക്കാര്‍ എനിക്കു പ്രചോദനം തരുന്നു.

    നന്ദി കണ്ണൂസ്‌, ഇനിയുംവരില്ലെ?

    വല്യമ്മായി, പുലികള്‍ വന്നാല്‍ എന്തുസംഭവിക്കുമെന്നാരറിഞ്ഞു?

    By Blogger ബാബു, at 29 August, 2006 17:41  

  • ബാബുവിന്റെ 'ചീട്ടുകൊട്ടാരം' നല്ല ഉറപ്പുള്ളതു തന്നെ.

    By Blogger സ്നേഹിതന്‍, at 30 August, 2006 10:39  

  • തുടക്കം പോലെ ഒടുക്കവും....നന്നായി ചീട്ടുകൊട്ടാരം

    By Blogger Physel, at 31 August, 2006 03:29  

  • കവിത മനോഹരമായി...ശ്വാസം വായനക്കാരന്റെ വിമര്‍ശനം ആണോ?.എങ്കില്‍ ദേ ഞാന്‍ ശ്വാസം വിടണില്ല...

    By Blogger Aravishiva, at 03 September, 2006 20:48  

  • ഇക്കവിത പേരിന് നേരെ വിപരീതമണ്.

    വെറുതെ അടക്കി വച്ച ചീട്ടുകള്‍ അല്ല. ചെത്തി തേച്ച്, പിന്നെയും ഇളക്കി, പിന്നെയും വച്ച്....

    ഗംഭീരം!

    ബാബു; ചുമറ്ചിത്രങള്‍ മൂന്നാമിടത്തിലുണ്ടേ...

    By Blogger K.V Manikantan, at 05 September, 2006 07:02  

  • വായിക്കുവാന്‍ താമസിച്ചു പോയി. നന്നായി എഴുതിയിരിക്കുന്നു. സന്തോഷ് പറഞ്ഞപ്പോഴാണു് ആ വരികള്‍ അധികപ്പറ്റാണെന്നും തോന്നിയതു്.

    By Blogger രാജ്, at 05 September, 2006 13:35  

  • സങ്കുചിത മനസ്കന്‍, ചീട്ടുകൊട്ടാരം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    പെരിങ്ങോടന്‍, സന്ദര്‍ശിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും വളര നന്ദി.

    By Blogger ബാബു, at 05 September, 2006 20:14  

  • ഉള്‍ച്ചൂടുള്ള നിശ്വാസങ്ങള്‍ ഭാഷയുടെ പരീക്ഷണശാലയില്‍ നിന്നുവരുമ്പോള്‍, അത്‌ ഒരു കാറ്റിലും തകരില്ല.
    ഭാഷയെടുത്ത്‌ അമ്മാനമാടിയ,
    കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ യാത്രമതിയാക്കിയ അയ്യപ്പപ്പണിക്കരെ ഓര്‍ക്കുക.

    ഇനിയുമെഴുതുക

    By Blogger Ashok Menath, at 06 September, 2006 22:54  

  • ബാബു, കവിത വായിച്ച് ഒരു കമന്റ് എഴുതി കുറച്ചു ദിവസം മുന്‍പിട്ടതാണ്. ബ്ലോഗര്‍ ആ കമന്റങ്ങു വിഴുങ്ങി. കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ . നര്‍മ്മത്തിന്റെ ഒരു തിളക്കം കൂടിയുണ്ട് ഇക്കവിതയില്‍. മൂന്നാമിടത്തില്‍ കവിത കണ്ടിട്ടാണ് ബാബു എന്നത് ബ്ലോഗിലെ പേരു മാത്രമാണെന്നറിഞ്ഞത്.

    By Blogger Sudhir KK, at 08 September, 2006 13:00  

  • ഞാന്‍ ശ്വാസം വിടാതെ വായിച്ചു. നല്ല കവിത.

    ആദ്യം ഒരു കമന്റ് വെച്ചിരുന്നോ എന്നൊരു ഓര്‍മ്മ. എന്തായാലും കാണാനില്ല.

    By Blogger സു | Su, at 29 October, 2006 08:40  

  • ചീട്ടുകൊട്ടാരം എന്ന കവിത ഇപ്പോള്‍ ഹരിതകത്തില്‍ വന്നിട്ടുണ്ട്‌, ചെറിയ മാറ്റങ്ങളോടെ.
    http://www.harithakam.com/html/home.htm

    By Blogger ബാബു, at 29 March, 2007 18:59  

Post a Comment

<< Home