ചുമരെഴുത്ത്

Monday, August 28, 2006

ചീട്ടുകൊട്ടാരം



വാക്കുകളുടെ
മാന്ത്രികച്ചീട്ടുകള്‍
തന്റെമുന്നില്‍
കവി നിരത്തിവച്ചു.

പതുക്കെ
സൂഷ്മതയോടെ
ഒന്നിനുമുകളിലൊന്നായി
ചരിച്ചുകിടത്തി
നിവര്‍ത്തിയിരുത്തി
അങ്ങോട്ടുമൊങ്ങോട്ടും താങ്ങി
ഒരു ചീട്ടുകൊട്ടാരം
കെട്ടിപ്പൊക്കി.

രാജാവും റാണിയും
ആഡുതനും ക്ലാവരും
നിറങ്ങളും അക്കങ്ങളും
അക്ഷരങ്ങളും പടങ്ങളും
ഒരു പുത്തന്‍ക്രമത്തില്‍
ചേര്‍ത്തിണക്കി.

ഈ സമയമെല്ലാം
കവി
ശ്വാസംപിടിച്ചിരുന്നു.
ചീട്ടുകൊട്ടാരമെങ്ങാനും
മറിഞ്ഞുവീണാലോ!

ആഹ്ലാദത്തോടെ
അനുവാചകനെ കാണിച്ചു.
പക്ഷെ,
മുഖവുരപറയുവാന്‍
വിട്ടുപോയി.

ശ്വാസംവിടരുതെന്ന്.


വിഭാഗം: കവിത

Wednesday, August 16, 2006

നിശ്ശബ്ദത

പെരുമാരി പെയ്തൊരു കര്‍ക്കിടക നാളില്‍
പരുമലപ്പള്ളിപ്പറമ്പിന്നരികില്‍
തിരുചിത്രം വില്‍ക്കും കടകളും താണ്ടി
തിരുമേനിക്കബ്ബറു ഞാന്‍ കാണുവാന്‍ പോയി

ഭാര്യാമണി പറഞ്ഞേല്‍പിച്ചിരുന്നു
"ഒരുനാള്‍ മറക്കാതെ പള്ളിയില്‍ പോകൂ
ഒരു നല്ലകാര്യം നടന്നതിന്‍ മൂലം
ഇരുനൂറു രൂപ ഞാന്‍ നേര്‍ന്നിരുന്നല്ലൊ"

പരലോകം പൂകിയ പൂര്‍വികര്‍ക്കായും
പരവശ രോഗിതന്‍ ആശ്വാസത്തിന്നും
പരീക്ഷ പാസ്സാകാന്‍ കുഞ്ഞുകാല്‍ കാണാന്‍
പ്രാര്‍ഥനയര്‍പ്പിപ്പോര്‍ ചുറ്റിലും നില്‍പൂ

എന്തൊരു ശാന്തത, എത്ര നിശ്ശബ്ദം
എന്തു പരിശുദ്ധമീയന്തരീക്ഷം
ഭക്തനല്ലെങ്കിലും ഭക്തര്‍ നടുവില്‍
ഏകനായ്‌ നിന്നു ഞാന്‍ ഏറെസ്സമയം

എങ്കിലുമെന്‍മനം ശബ്ദനിബിഡം
പെങ്ങളുമമ്മയുമാശുപത്രിയില്‍
ഒറ്റയ്ക്കഛന്‍, ഞാന്‍ സംരക്ഷിക്കേണ്ടവന്‍
പിറ്റെന്നു വിദേശത്തേക്കു മടങ്ങും.

ചിന്താവിവശനായ്‌ ചുറ്റിലുംനോക്കെ
അന്തികെ ചുമരില്‍ വെളിപ്പെട്ടു കണ്ടു
"നിശ്ശബ്ദത പാലിക്കുക"യെന്നുള്ള
നിര്‍ദ്ദേശവാക്യത്തിന്‍ വ്യംഗ്യാര്‍ഥ വ്യാപ്തി

സംസാരസാഗര സഞ്ചാരമദ്ധ്യേ
സംക്ഷോഭ നാളുകള്‍ താണ്ടിക്കടക്കാന്‍
ചിന്തകളൊളമടിച്ചുലയാതെ
മാനസം നിശ്ശബ്ദമാകണമത്രെ.

Friday, August 04, 2006

മറവി

മരണത്തിനു മറവിയില്ല
തീര്‍ച്ചയാണ്‌.
ചരിത്രത്തിന്റെ ഏടുകള്‍
എല്ലാം തിരഞ്ഞിട്ടും
മരണം മറന്ന
മനുഷ്യനെ കണ്ടില്ല

മറവിക്കു മരണമുണ്ടോ?
തീര്‍ച്ചയല്ല.
ഓര്‍മ്മയുടെ ഏടുകള്‍
ഒന്നൊന്നായ്‌ കാര്‍ന്നുതിന്ന്
ഓരോദിനം തോറും
വളര്‍ന്നു കാണുന്നു.


ഒടുവില്‍
മരണം മറക്കാതെ
മെയ്യ്‌ കയ്യടുക്കുമ്പോള്‍
മറവി മരിക്കുമോ?
അതോ
മെല്ലെ ഇഴഞ്ഞിറങ്ങി
മറ്റുള്ളവര്‍ മനസ്സിലെ
എന്നെക്കുറിച്ചോര്‍മകള്‍
തിന്നു തീര്‍ക്കുമൊ?