ചുമരെഴുത്ത്

Saturday, September 13, 2008

ചൂണ്ട

വര്‍ണ്ണത്തൂവലും,
പൊങ്ങും, ചരടും,
പട്ടുനൂലും കെട്ടി
വരിഞ്ഞുമുറുക്കി
വരികളൊരുക്കി
ഹൃത്തടങ്ങളിലേക്കെറിയുമ്പോള്‍
ഉദ്ദേശ്യമൊന്നേയുള്ളു.

ഒരു അനുവാചകനെങ്കിലും
ഒന്നുകൊത്തണം
കൊളുത്തിവലിയണം.

കൂര്‍ത്ത അര്‍ത്ഥങ്ങള്‍
തൊണ്ടയില്‍ത്തടഞ്ഞ്‌
മുറിവേല്‍പ്പിച്ച്‌
ചങ്കിലേക്കിറങ്ങണം.

താളുമറിഞ്ഞ്‌
കണ്ണ്‌ ഊരി രക്ഷപെട്ടാലും
നീറ്റല്‍ നിലനില്‍ക്കണം.

ചാരായംപോലെ
തലയ്ക്കുപിടിക്കണം.

അതിന്റെയോര്‍മ്മയില്‍
അടുത്ത കൊളുത്തും നോക്കി
കാത്തുകാത്തിരിക്കണം.